പമ്പയാറിന്റെ തീരം പ്രാർഥനയോടെ വലിയ ഇടയനു വിട നൽകി. ആത്മീയ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച പരുമല സെമിനാരിയോടും പരുമല പള്ളിയോടും ഇന്നലെ രാത്രി എട്ടേകാലോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിട ചൊല്ലുമ്പോൾ അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ നിറകണ്ണുകളോടെ ‘പരിശുദ്ധ പിതാവേ സമാധാനത്തോടു പോകുക’ എന്ന് ഏറ്റുചൊല്ലി. സന്ധ്യാനമസ്കാരത്തിനു ശേഷം പരുമല പള്ളിയിൽ നടന്ന നാലാംഘട്ട ശുശ്രൂഷയിലാണു വിടവാങ്ങൽ നടന്നത്.
ശുശ്രൂഷിച്ച മദ്ബഹയോടും സ്നേഹിച്ച വിശ്വാസ സമൂഹത്തോടും വിടചൊല്ലുമ്പോൾ മെത്രാപ്പൊലീത്തമാരും വൈദികരും ഉൾപ്പെടയുള്ളവർ പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു കണ്ണീരോടെ യാത്രാമൊഴി നൽകി. ജന്മനാടിനൊപ്പം സ്നേഹിച്ച മണ്ണായ പരുമലയിൽനിന്നു രാത്രി 8.15നു ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്ര ദേവലോകം അരമയിലേക്കു നീങ്ങുമ്പോൾ വഴിയോരങ്ങളിൽ നൂറുകണക്കിനാളുകൾ ബാഷ്പാഞ്ജലിയുമായി കാത്തുനിന്നു. പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽനിന്നു ബാവായുടെ ഭൗതിക ശരീരം ഇന്നലെ രാവിലെ ആറിനാണു പരുമല പള്ളിയിൽ എത്തിച്ചത്.
തുടർന്നു വി.കുർബാന നടന്നു. സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് നേതൃത്വം നൽകി. സഖറിയാസ് മാർ അന്തോണിയോസ്, മാത്യൂസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, സഖറിയാസ് മാർ നിക്കോളാവോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്,
ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വ മാർ നിക്കോദിമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം, ഡോ, ഏബ്രഹാം മാർ സെറാഫിം എന്നിവർ ശുശ്രൂഷകളിൽ സഹകാർമികരായി. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
സന്ധ്യാ നമസ്കാരത്തോടെ കബറടക്ക ശുശ്രൂഷയുടെ നാലാംഘട്ടം പൂർത്തിയാക്കി പരിശുദ്ധ ബാവായുടെ ഭൗതികശരീരം പള്ളിയോടും മദ്ബഹയോടും വിശ്വാസികളോടും വിടചൊല്ലി. സഭാധ്യക്ഷനു വിതുമ്പുന്ന മനസ്സോടെ വിട പറയാൻ ഒരുങ്ങുകയാണു ദേവലോകം അരമനയും വിശ്വാസ സമൂഹവും. സഭാനാഥന് അരമന ചാപ്പലിനോടു ചേർന്നാണ് അന്ത്യവിശ്രമസ്ഥാനം ഒരുക്കുന്നത്. തന്റെ മുൻഗാമികൾക്കൊപ്പം ഇനി പരിശുദ്ധ കാതോലിക്കാ ബാവായും സഭാ മക്കൾക്കായി പ്രാർഥിക്കും.
ഇന്നലെ രാവിലെ മുതൽ വലിയ ഇടയനു വിട ചൊല്ലാനുള്ള ഒരുക്കങ്ങളിലായിരുന്നു സഭാ ആസ്ഥാനം. വൈകിട്ടോടെ കബറിടത്തിന്റെ നിർമാണം പൂർത്തിയായി. ചികിത്സാ ആവശ്യം വന്നാൽ പരുമല ആശുപത്രിയിൽ പോകുന്നതും വേഗത്തിൽ സൗഖ്യം പ്രാപിച്ചു മടങ്ങി വരുന്നതുമായിരുന്നു പരിശുദ്ധ ബാവായുടെ പതിവ്. ആരോഗ്യവാനായി പരിശുദ്ധ ബാവാ തിരിച്ചു വരുമെന്ന വിശ്വാസത്തിലായിരുന്നു ദേവലോകവും. എന്നാൽ ഫെബ്രുവരിയിലെ യാത്രയ്ക്കു മടക്കമില്ലാതായി.
No comments:
Post a Comment